ലേഖനം
ആ സുവര്‍ണ്ണകാലം മടങ്ങിയെത്തുമോ..?

ശ്രീനി ഇളയൂര്
മലയാള സാഹിത്യത്തിലും അപസര്‍പ്പക സാഹിത്യത്തിന് (കുറ്റാന്വേഷണ സാഹിത്യം) ഒരു വസന്തകാലമുണ്ടായിരുന്നെന്ന് പുതിയ തലമുറയിലെ വായനക്കാര്‍ ചിലപ്പോള്‍ ഓര്‍ക്കാനിടയില്ല. ആയിരത്തി തൊള്ളായിരത്തി അറുപതോടെ ആരംഭിക്കുകയും തൊണ്ണൂറുകളുടെ മദ്ധ്യംവരെ ആളിക്കത്തുകയും പിന്നീട് ഘട്ടംഘട്ടമായി എരിഞ്ഞടങ്ങുകയും ചെയ്ത ഒരു ഭൂതകാലം മലയാള അപസര്‍പ്പക സാഹിത്യ ശാഖയ്ക്കുണ്ടായിരുന്നു. എഴുപതുകളും എണ്‍പതുകളും മലയാളത്തില്‍ ഡിറ്റക്ടീവ് നോവലുകളുടെ പുഷ്കലകാലമായിരുന്നു. മുഖ്യധാരയിലുള്ള ഏത് വാരികകളിലും ജനപ്രിയസാഹിത്യവിഭാഗത്തോടൊപ്പം തന്നെ കുറ്റാന്വേഷണ നോവലുകള്‍ക്കും പ്രാധാന്യം ലഭിച്ചിരുന്ന കാലം. മുഖ്യധാരാ സാഹിത്യത്തില്‍നിന്ന് ഒരു തരത്തിലുള്ള അസ്പൃശ്യതയും കല്പിക്കാതെ വായനക്കാര്‍ ജനപ്രിയസാഹിത്യത്തെയും അപസര്‍പ്പക സാഹിത്യത്തെയും പരിഗണിച്ചിരുന്ന കാലം. ഗ്രാമീണ വായന ശാലകളില്‍ വിദ്യാര്‍ത്ഥികളും വീട്ടമ്മമാരുമടങ്ങുന്ന വായനക്കാര്‍ ആവേശത്തോടെ ഇത്തരം പുസ്തകങ്ങള്‍ക്കായി കയറിയിറങ്ങിയിരുന്ന ഒരു കാലം. പുതിയ ഡിറ്റക്ടീവ് നോവലുകളുടെ വരവിനായി വായനക്കാര്‍ കാത്തിരുന്നൊരു കാലം. നഷ്ടപ്പെട്ട ആ ഭൂതകാലത്തെക്കുറിച്ചുള്ള സ്മരണാഞ്ജലിയാണ് ഈ കുറിപ്പ്.

ആയിരത്തി തൊള്ളായിരത്തി അന്‍പതുകള്‍ മുതല്‍ മലയാളത്തില്‍ കുറ്റാന്വേഷണ നോവലുകളുടെ പ്രചാരം വര്ദ്ധിക്കാനാരംഭിച്ചിരുന്നു. 1904ല്‍ രചിക്കപ്പെട്ട ‘ഭാസ്കര മേനോന്’ മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക കൃതിയായി കരുതപ്പെടുന്നു. ഈ പുസ്തകം രചിച്ചതോ സാക്ഷാല്‍ അപ്പന് തമ്പുരാനും. ‘ഒരു ദുര്‍മരണം’ എന്ന പേരില്‍ ‘രസികരഞ്ജിനി’ മാസികയില്‍ ഖണ്ഡശയായി പ്രസിദ്ധീകരിച്ച നോവലാണ് ‘ഭാസ്കര മേനോന്’ എന്ന പേരില്‍ പുസ്തകമാക്കിയത്. വേങ്ങയില്‍ കുഞ്ഞുരാമന് നായനാര്‍, ഒടുവില്‍ കുഞ്ഞുകൃഷ്ണമേനോന്, എം.ആര്.കെ.സി, അമ്പാടി നാരായണ പൊതുവാള് തുടങ്ങിയവരായിരുന്നു ആദ്യകാല അപസര്‍പ്പക എഴുത്തുകാര്‍. എഡ്ഗാര്‍ അലന്‍പോ, ആര്‍തര്‍ കോനന്‍ഡോയല്‍, നഥാനിയല്‍ ഹാത്തോണ്‍ തുടങ്ങിയവരായിരുന്നു ആദ്യകാല അപസര്‍പ്പക എഴുത്തുകാരുടെ പ്രചോദകര്‍. അവര്‍ക്കൊപ്പം ഒ.എം ചെറിയാന്, കാരാട്ട് അച്യുതമേനോന്, സി.മാധവന് പിള്ള, പി.എസ് നായര്‍, സെഡ്.എം. പാറേട്ട്, ഇ.വി കൃഷ്ണപിള്ള, പോഞ്ഞിക്കര റാഫി എന്നിവരും കുറ്റാന്വേഷണ സാഹിത്യത്തില്‍ കൈവെച്ചവരാണ്. മുഖ്യധാരയില്‍ നോവലുകളും കഥകളും എഴുതുന്നവര്‍ അതോടൊപ്പം തന്നെ അപസര്‍പ്പക കഥകളും എഴുതുന്നതില്‍ അക്കാലത്ത് യാതൊരു വൈമുഖ്യവും കാണിച്ചിരുന്നില്ല. ആയിരത്തി തൊള്ളായിരത്തി എഴുപതുകള്‍വരെ ഒരു ചെറിയ കൈവഴിയായാണ് മലയാള സാഹിത്യത്തില്‍ കുറ്റാന്വേഷണ ശാഖ നിലകൊണ്ടിരുന്നതെങ്കില്‍ എഴുപതുകള്‍ക്കുശേഷം അതൊരു വലിയ കുത്തൊഴുക്കായി മാറുകയായിരുന്നു. എഴുപതുകള്‍വരെ ആകെ ഇരുന്നൂറോളം കൃതികള്‍ മാത്രമേ ഈ വിഭാഗത്തിലായി രചിക്കപ്പെട്ടിട്ടുള്ളൂ. എന്നാല്‍ എഴുപതുകളുടെ തുടക്കം മുതലേ ഈ രംഗത്ത് വലിയൊരു മാറ്റം ദൃശ്യമായി. നീലകണ്ഠന് പരമാര, ബി.ജി. കുറുപ്പ്, അനുജന് തിരുവാങ്കുളം, സി.സി കുറുപ്പ്, എം.ആര്. നാരായണ പിള്ള, ബി.ജി. വര്‍മ്മ, ടാറ്റാപുരം സുകുമാരന്‍, സുരേന്ദ്രന് ചേലാട്ട്, മോഹന്‍ ഡി കങ്ങഴ, കോട്ടയം പുഷ്പനാഥ് തുടങ്ങിയവരായിരുന്നു ഈ കാലഘട്ടത്തിലെപ്രധാന അപസര്‍പ്പക എഴുത്തുകാര്‍. ഈ കാലഘട്ടത്തില്‍ കുറ്റാന്വേഷണ കഥകള്‍ക്കും നോവലുകള്ക്കുമായി ‘ഡിറ്റക്ടര്‍’ എന്ന പേരില്‍ ഒരു മാസികയും പ്രചാരത്തിലുണ്ടായിരുന്നു. കോട്ടയം പുഷ്പനാഥ് തന്റെ ആദ്യ നോവലായ ‘ചുവന്ന മനുഷ്യന്’ ‘മനോരാജ്യം’ വാരികയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ പുഷ്പനാഥന്‍ പിള്ള എന്ന പേരില്‍ ഡിറ്റക്ടര്‍ മാസികയില്‍ കുറ്റാന്വേഷണ കഥകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
കോട്ടയം പുഷ്പനാഥായിരുന്നു അപസര്‍പ്പക സാഹിത്യത്തില്‍ അക്കാലത്ത് ഏറ്റവുമധികം സംഭാവന ചെയ്ത വ്യക്തി. അദ്ദേഹത്തിന്റേതുമാത്രമായി മുന്നൂറോളം പുസ്തകങ്ങളാണ് വായനക്കാരുടെ കൈകളിലെത്തിയത്. അപസര്‍പ്പക സാഹിത്യത്തോടൊപ്പം മാന്ത്രിക നോവലുകളും പ്രേതനോവലുകളും മറ്റു ഭീതിസാഹിത്യവുമെല്ലാം കരുത്താര്‍ജ്ജിച്ചതും ഈ കാലഘട്ടത്തില്‍ തന്നെയാണ്. കൂടെ എഴുതിത്തുടങ്ങിയവരില്‍ ഏറെപേരും പിന്‍വാങ്ങിയപ്പോഴും കോട്ടയം പുഷ്പനാഥ് അനുസ്യൂതമായി എഴുത്ത് തുടര്‍ന്നുകൊണ്ടേയിരുന്നു.
എന്നാല്‍ തൊണ്ണൂറുകളുടെ ഉത്തരാര്‍ദ്ധത്തില്‍ സാഹിത്യ കുലപതികളും ‘വരേണ്യസാഹിത്യ’ നിരൂപകരും ഒരുപറ്റം വായനക്കാരും ഈ ജനപ്രിയസാഹിത്യത്തെ ‘പൈങ്കിളി’ സാഹിത്യമെന്ന ലേബല്‍ ചാര്‍ത്തിക്കൊടുക്കുന്നതില്‍ വിജയിച്ചതോടെ മലയാള സാഹിത്യത്തില്‍ ഉച്ചനീചത്വങ്ങള്‍ ദൃശ്യമായി. ഏറെ കാലങ്ങളായി സാഹിത്യചര്‍ച്ചകളില്‍ നിലനിന്നിരുന്ന മുറുമുറുപ്പുകള്‍ ശക്തി പ്രാപിക്കുകയാണുണ്ടായത്. സാധാരണക്കാരായ വായനക്കാര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജനപ്രിയ സാഹിത്യത്തെ സാഹിത്യത്തിന്റെ മുഖ്യധാരയില്‍നിന്നും പിന്നോട്ട് വലിച്ചിടുകയും രണ്ടാംകിട സാഹിത്യമെന്ന് മുദ്രകുത്തുകയും ചെയ്തു. ഇതോടെ ജനപ്രിയ സാഹിത്യത്തോടൊപ്പം നീങ്ങിയിരുന്ന കുറ്റാന്വേഷണ സാഹിത്യവും പുറകോട്ടു തള്ളപ്പെട്ടു. മാന്ത്രിക-ഭീതി സാഹിത്യത്തിന്റെയും നില പരുങ്ങലിലായി. ആശയ ഗാംഭീര്യം കൊണ്ടും ഭാഷാ നൈപുണ്യംകൊണ്ടും വിഷയങ്ങളുടെ ഗഹനതകൊണ്ടും മുന്‍പന്തിയിലുണ്ടായിരുന്ന ഉത്തമസാഹിത്യമല്ലാതെ മറ്റെല്ലാ സാഹിത്യരൂപങ്ങളും അധമവും മ്ലേച്ഛവുമാണെന്ന ധാരണ ബോധപൂര്‍വ്വം പ്രചരിക്കപ്പെട്ടു. ബുക്ക് സ്റ്റാളുകളിലും പുസ്തകച്ചന്തകളിലുമൊക്കെ ജനപ്രിയ സാഹിത്യവും അപസര്‍പ്പക സാഹിത്യവുമൊക്കെ ഒരു മൂലയിലേക്ക് മാറ്റി നിര്‍ത്തപ്പെട്ടു.
അപസര്പ്പകസാഹിത്യവുമായി മുന്നോട്ടുപോകാന്‍ ധാരാളം എഴുത്തുകാര്‍ മുന്നോട്ടു വന്നെങ്കിലും ഈ ശാഖയുടെ പ്രാമാണികത തിരിച്ചുപിടിക്കാന്‍ പുതിയ എഴുത്തുകാര്‍ക്ക് സാധിക്കാതെ വന്നതും ഈ ശാഖയുടെ പരാജയത്തിന് ആക്കം കൂട്ടി. കുറ്റാന്വേഷണ സാഹിത്യത്തിന്റെ സുവര്‍ണകാലഘട്ടം പതുക്കെ എരിഞ്ഞടങ്ങുകയായിരുന്നു. വിദേശ ഭാഷകളില്‍നിന്നുള്ള ക്രൈം ത്രില്ലര്‍ രചനകളുടെ ഇംഗ്ലീഷ് പേപ്പര്‍ ബാക് എഡിഷനുകള്‍ സുലഭമാവുകയും ധാരാളം പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങള്‍ ലഭ്യമാവുകയും ചെയ്തതോടെ മലയാള അപസര്‍പ്പക സാഹിത്യത്തെ വായനക്കാരും കൈവിട്ടുതുടങ്ങി,
തോമസ്.ടി. അമ്പാട്ട്, ബാറ്റണ്‍ബോസ്, മെഴുവേലി ബാബുജി, ശ്യാം മോഹന്‍, പാതാലില്‍ തമ്പി, വേളൂര്‍ പി.കെ രാമചന്ദ്രന്, ഹമീദ് തുടങ്ങിയവര്‍ ഈ ശാഖയില്‍ ഏറെ മുന്നോട്ടുപോയവരാണ്. ഇതിനു സമാന്തരമായി മാന്ത്രിക നോവലുകളും പ്രേതനോവലുകളുമായി ഏറ്റുമാനൂര്‍ ശിവകുമാര്‍, മോഹനചന്ദ്രന്, പി.വി.തമ്പി, സുനില്‍ പരമേശ്വരന് എന്നിവരും ഈ മേഖലയില്‍ കാര്യമായ സംഭാവനകള്‍ നല്കി. എങ്കിലും മുഖ്യധാരയിലേക്ക് കുറ്റാന്വേഷണ സാഹിത്യത്തെ തിരികെ പ്രവേശിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല.
ഈ അവസ്ഥ ആരംഭിച്ച് രണ്ടര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന ഈ അവസരത്തില്‍ മലയാള സാഹിത്യരംഗത്ത് ആശാവഹമായ ചില മാറ്റങ്ങള്‍ ദൃശ്യമാവുന്നുണ്ട്. ്കുറ്റാന്വേഷണ സാഹിത്യത്തിന്റെ വസന്തകാലം മലയാളത്തില്‍ പുനരാഗമിക്കുമെന്നതിന്റെ ശക്തമായ സൂചനകള്‍ ഇപ്പോള്‍ പ്രത്യക്ഷമായിത്തുടങ്ങിയിരിക്കുന്നു. ഒരു പക്ഷേ ലാജോ ജോസ് എന്ന യുവ എഴുത്തുകാരന്റെ ‘കോഫീഹൗസ്’ എന്ന നോവലാണ് ഇതിന്റെ നാന്ദി കുറിച്ചതെന്ന് പറയാം. ലാജോ ജോസിന്റെ പുസ്തകങ്ങളും ശ്രീപാര്‍വ്വതി എന്ന എഴുത്തുകാരിയുടെ കുറ്റാന്വേഷണ നോവലുകളും മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മലയാളികള്‍ ഏറെക്കാലമായി ഇത്തരമൊരു എഴുത്തുകാരെ കാത്തിരിക്കുകയായിരുന്നു എന്ന രൂപത്തിലാണ് ആ പുസ്തകങ്ങളെ വായനക്കാര്‍ വരവേറ്റത്. വായനക്കാര്‍ ഏറി വന്നതോടെ തുടര്‍ച്ചയായി പുതിയ പതിപ്പുകള്‍ ഇറക്കേണ്ടിവരുന്ന അവസ്ഥയും സംജാതമായി. അതോടൊപ്പം നിരവധി പുതിയ എഴുത്തുകാരുടെ ക്രൈം സാഹിത്യ രചനകള്‍ പ്രസിദ്ധീകരിക്കപ്പെട്ടുതുടങ്ങി. തികച്ചും നൂതനമായ രചനാ സമ്പ്രദായങ്ങളോടൊപ്പം ആവിഷ്കരണ ചാതുരിയോടെയും വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിലാണ് പുതിയ എഴുത്തുകാരുടെ വരവ്. തികച്ചും ആവേശഭരിതവും ചടുലവുമായ ചലനങ്ങളാണ് അപസര്‍പ്പക സാഹിത്യരംഗത്ത് നടന്നുകൊണ്ടിരിക്കുന്നത്. പ്രമുഖ പ്രസാധകര് എല്ലാവരും ഇക്കാലമത്രയും മുഖം തിരിച്ച് മാറ്റിവെച്ച കുറ്റാന്വേഷണ സാഹിത്യത്തെ വീണ്ടും ആശ്ലേഷിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. മുഖ്യധാരയിലേക്ക് അപസര്‍പ്പക സാഹിത്യം തിരിച്ചുവന്നുകൊണ്ടിരിക്കുന്നതിന്റെ സൂചനകളാണ് പ്രസിദ്ധീകരണ രംഗത്തുനിന്നും വായനക്കാരുടെ പ്രതികരണങ്ങളില്‍നിന്നും ദൃശ്യമാവുന്നത്.
അപസര്‍പ്പക എഴുത്തുകാരുടെ വലിയൊരു നിരതന്നെ രംഗപ്രവേശം ചെയ്തിരിക്കുന്നു. കുറ്റാന്വേഷണ സാഹിത്യത്തെ ഏറ്റവും ആസ്വാദ്യകരമായ അനുഭവമായി മാറ്റാന്‍ കഴിയുന്ന കരുത്തുറ്റ രചനകളുമായാണ് പുതിയ എഴുത്തുകാരുടെ വരവ്. റിഹാന് റഷീദ്, ശിവന് പുതുമന, ആദര്‍ശ്.എസ്, ജിസജോസ്, കെ.വി അനില്‍, നിഖിലേഷ് മേനോന്, രജത്. ആര്, ജയപ്രകാശ് പാനൂര്‍, ആഷിഖ് ബെന്‍ അജയ്, മായാ കിരണ്‍, ശ്രീജേഷ്.ടി.പി, അനൂപ്.എസ്.പി, മോസ് വര്‍ഗീസ്, രഞ്ജു കിളിമാനൂര്‍, പ്രവീണ്‍ ചന്ദ്രന്, കെ.വി.പ്രവീണ്‍, അനുരാഗ് ഗോപിനാഥ് അങ്ങിനെ നിരവധി എഴുത്തുകാര്‍. അഖില്‍.പി ധര്മ്മജന്, അനൂപ് ശശികുമാര്‍, വി.ജയദേവ്, എം.സി വിഷ്ണു, വിപിന്‍ദാസ്, മരിയ റോസ് തുടങ്ങിയവരുടെ വ്യത്യസ്ത രചനകളും ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. ഏറെക്കാലമായി എഴുതാതിരുന്ന അന്‍വര്‍ അബ്ദുള്ള തന്റെ പുതിയ പുസ്തകവുമായി രംഗത്തെത്തിക്കഴിഞ്ഞു. ജി.ആര്. ഇന്ദുഗോപന്റെ ജനകീയ ഡിറ്റക്ടീവായ ‘ഡിറ്റക്ടീവ് പ്രഭാകര’നും വീണ്ടും വായനക്കാരന്റെ കൈകളിലെത്തിക്കഴിഞ്ഞു.
നൂതനമായ പ്രമേയങ്ങളും അവതരണത്തിലെ പരീക്ഷണങ്ങളും പുതിയ അപസര്‍പ്പക നോവലുകളെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നുണ്ട്. കുറ്റാന്വേഷണ രംഗത്ത് വികസിപ്പിച്ചെടുത്ത പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകളും അതിനപ്പുറത്തേക്ക് പടര്‍ന്നുകയറുന്ന അന്വേഷണ സങ്കേതങ്ങളുമൊക്കെ പുതിയ നോവലുകളില്‍ ദൃശ്യമാവുന്നുണ്ട്. ഈ കാലഘട്ടം ആവശ്യപ്പെടുന്ന പുത്തന്‍ ഭാവുകത്വം ഈ കുറ്റാന്വേഷണ നോവലുകളില്‍ ദര്ശിക്കാനാവുന്നുണ്ടെന്നത് ശുഭോതര്‍ക്കമാണ്.
ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ ഡിറ്റക്ടീവ് നോവലുകള്‍ക്കായി പ്രതീക്ഷയോടെ കാത്തിരുന്ന കൗമാരക്കാരനായ ഒരു വായനക്കാരന്റെ അതേ മനസ്സോടെ അപസര്‍പ്പക സാഹിത്യത്തിന്റെ വസന്താഗമനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വായനക്കാരും.
littnow.com
littnowmagazine@gmail.com
ലേഖനം
ഉറുമ്പ്

വാങ്മയം: 17
സുരേഷ് നൂറനാട്
ലിറ്റ് നൗ പ്രസിദ്ധീകരിച്ചതിൽ നിന്നും രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി.
വാങ്മയം
സുരേഷ് നൂറനാട്
ഫേബിയൻ ബുക്സ്
വില 150 രൂപ.

ഒരുറുമ്പിനെ ഞാൻ ഞെരിക്കുകിൽ കൃപയാർന്നമ്മ തടഞ്ഞുചൊല്ലിടും മകനേ നരകത്തിലെണ്ണയിൽ പൊരിയും നീ’
സനാതനമായ ഒരു സത്യത്തെ ചുള്ളിക്കാട് അവതരിപ്പിക്കുന്നത് നോക്കൂ. എത്ര ഹൃദ്യം!
ചെറുപ്രാണികളുടെ ജീവിതത്തെ നോക്കി രചനകളിൽ നവചൈതന്യം ജനിപ്പിക്കുന്നു കവി. ഉറുമ്പിൻ്റെ പ്രാണൻ തനിക്ക് സമമായ ഒന്നാണെന്ന അറിവിലൂടെ എഴുത്തുകാരൻ പ്രപഞ്ചബോധത്തെ ഉണർത്തുകയാണ്.

ഉറുമ്പിന് കലയിൽ പലപ്പോഴും ജീവിവർഗ്ഗങ്ങളിലൊന്നായിനിന്ന് സംസാരിക്കേണ്ടിവരുന്നു. വലിയ ജനക്കൂട്ടത്തിൻ്റെ ചോദനകൾ ഉറുമ്പിൻ്റെ ജീവിതസ്പന്ദനവുമായി ബന്ധിപ്പിക്കുന്ന ന്യൂനോക്തി രസകരമാണ്. ആത്മാവിൻ്റെ സ്പർശം എല്ലാ ജന്തുക്കളിലും ഒരേ പോലെയോടുന്നുണ്ടെങ്കിലും ചിലതിന് കേന്ദ്രബിംബമാകാൻ ഭാഗ്യമില്ലാതാകാറുണ്ട്. എന്നാൽ ഉറുമ്പിന്
ആ ദൗർഭാഗ്യമില്ല.
കുട്ടിക്കവിതകളിൽ പോലും കൗതുകമായല്ല ഈ ഭാഗ്യവാൻ വന്നു പോകുന്നത്. ആനയും ഉറുമ്പുമെന്ന കഥയിൽ വലിപ്പം ഉറുമ്പിനല്ലേ കൈവരുന്നത് .പഞ്ചതന്ത്രം കഥയിലൂടെ ഇലയിലിരുന്ന് ഒഴുകന്ന ഉറുമ്പ് എല്ലാ തലമുറയ്ക്കും കാഴ്ചയാകുന്നുണ്ട്
കൂട്ടമായി ജാഥ നയിക്കുന്ന ഉറുമ്പിൻപട ജനായത്തത്തിൻ്റെ മരിക്കാത്ത പ്രമേയമല്ലേ.
വേനലിൻ്റെ തോളിലിരുന്ന് കാലത്തെ കരളുന്ന ഉറുമ്പ്, കവിതയിലൂടെ അക്ഷരങ്ങളായി ഇഴഞ്ഞു പോകുന്ന ഉറുമ്പ് - ഇങ്ങനെ എത്രയെത്ര സുന്ദരമായ കല്പനകൾ.
ഇലകളിൽ തട്ടുതട്ടായി കൂടൊരുക്കുന്ന നീറും അരിമണി ചുമന്ന് കൊണ്ട് വരുന്ന കുഞ്ഞനുറുമ്പും മധുരത്തെ നുകർന്ന് മത്തടിച്ച് മരിക്കുന്ന ചോനലും ക്ഷണിക പ്രാണൻ്റെ വിധിയെ ഓർമ്മിപ്പിക്കുന്നു.
‘കട്ടുറുമ്പേ നീയെത്ര കിനാവു കണ്ടൂ’ എന്നെഴുതി കവിത്വം തെളിയിക്കുന്നവർ കട്ടുറുമ്പിൻ്റെ കടികൊണ്ടവരായിരിക്കില്ല എന്നുറപ്പ്.

ചിത്രം: കാഞ്ചന.
littnow.com
littnowmagazine@gmail.com
ലേഖനം
പരസ്പരമകലാനുള്ള
പ്രണയമെന്ന
പാസ്പോ൪ട്ട്

കവിത തിന്തകത്തോം 12
വി.ജയദേവ്
സുരലത എന്നെന്നേക്കുമായി എന്നിൽ നിന്ന് അകന്നുപോയപ്പോഴും ഞാൻ അധികം സങ്കടമൊന്നും എടുത്തണിഞ്ഞിരുന്നില്ല. അവളെ കണ്ടുമുട്ടിയ നാൾ മുതൽ, എന്നെങ്കിലും ഒരിക്കൽ പിരിയാനുള്ളതാണെന്നു തോന്നിയിരുന്നു. പ്രണയം പരസ്പരം അകലാനുള്ള പാസ്പോ൪ട്ടാണെന്നു പിന്നീടെപ്പോഴോ ഞാൻ എഴുതി. മറ്റൊന്നു കൂടിയുണ്ടായിരുന്നു. അന്നൊക്കെ പ്രണയഭംഗങ്ങൾ വളരെ കൂടുതലായിരുന്നു. ഇന്നത്തെപ്പോലെ, തേപ്പ് തുടങ്ങിയ പദങ്ങളൊന്നും പക്ഷെ പ്രണയത്തക൪ച്ചാക്കവിതയിൽ ഉപയോഗിച്ചുതുടങ്ങിയിരുന്നില്ല.
ഒരു സ്ത്രീയുമായുള്ള എന്റെ ആദ്യത്തെ പരിചയം അങ്ങനെ തീവണ്ടിയിൽ കയറി അകന്നുപോയപ്പോൾ അധികം സങ്കടപ്പെടാനൊന്നും ഞാൻ ഒരുക്കമായിരുന്നില്ല. അതിനു വല്ലാത്ത മറ്റൊരു കാരണവും ഉണ്ടായിരുന്നു. അന്നൊക്കെ അത്രയും മതിയാവുമായിരുന്നു ഏതൊരാളെയും നിരാശകാമുനാക്കാൻ. അങ്ങനെ നിരാശകാമുകനാകുന്നതിൽ ഭൂരിഭാഗവും ലഹരിയിലും കവിതയിലും അഭയം തേടുമായിരുന്നു. കവിത എഴുതാനുള്ള ഒരു പ്രലോഭനം തന്നെയായിരുന്നു. എന്നാൽ, ഒരിക്കലും കവിതയെഴുതില്ലെന്നു തീരുമാനിച്ചിരിക്കുന്ന എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വാരിക്കുഴിയായിരുന്നു സുരലത അകന്നുപോയപ്പോഴുണ്ടായ ഏകാന്തത. അവളുടെ അമ്ലക്കണ്ണുകളിൽ ഇനി ഞാനില്ലെന്ന തോന്നൽ. ഇതുവരെ അവളോട് ഒരളവും ഇല്ലാതിരുന്ന, ഇതുവരെ അവളോടു തുറന്നു പറയാതിരുന്ന പ്രണയം എന്നെയൊരു കാമുകനാക്കുവാനും വൈകിച്ചുകൊണ്ടിരുന്നു. കവിത എഴുതാനുള്ള ഏതൊരു പ്രലോഭനത്തെയും ഞാൻ ഒഴിവാക്കിക്കൊണ്ടിരുന്നു. അതുകൊണ്ടു സുരലതയുടെ കാര്യം വായിച്ചുതീ൪ത്ത ഒരു കഥയിലെന്ന പോലെ മാത്രമേയുള്ളൂ എന്നു ഞാൻ എന്നോടു തന്നെ പറഞ്ഞു. അതു വേഗം മറന്നു പോകാവുന്ന ഒരു കഥയായിരുന്നു എന്നെനിക്ക് അറിയാമായിരുന്നു. ( അതു തെറ്റാണെന്നു കാലം വളരെ കഴിഞ്ഞാണ് എനിക്കു ബോധ്യമായതെങ്കിൽത്തന്നെയും ). ഇനി സുരലത എന്ന കഥ എന്റെ ഉള്ളിലില്ല എന്നു ഞാൻ എന്നോടു തന്നെ പ്രഖ്യാപിച്ചു. ഇനിയീ മനസിൽ കവിതയില്ല എന്നും മറ്റും സുഗതകുമാരി പറയുന്നതിന് ഏതാണ്ട് അടുത്ത കാലങ്ങളിൽ തന്നെയായിരുന്നു അതും.
സുരലത എന്നിൽ എന്തെങ്കിലും വച്ചുമറന്നുപോയിട്ടില്ലെന്നു തന്നെ ഞാനുറപ്പാക്കിക്കഴിഞ്ഞിരുന്നു. എന്നാൽ, അങ്ങനെ ഏതോ ഒരു കഥാപാത്രത്തിന്റെ പേരാണ് എന്നു ഞാൻ മറക്കാൻ ശ്രമിക്കുമ്പോഴൊക്കെ, അതെന്നെ വീണ്ടും വീണ്ടും ഓ൪മിപ്പിക്കാനുള്ള ശ്രമങ്ങൾ സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്നു. സുരലത എന്ന പേരിൽ ഒരു ലോറി എന്റെ മുന്നിൽക്കൂടി ഓടിപ്പോവുമായിരുന്നു. ഒരു ലോറിക്കുമൊന്നും ഒരു കാലത്തും സുരലത എന്നൊരു പേരു വിചാരിക്കാൻ കൂടി സാധിക്കാൻ പറ്റാത്ത കാലത്താണെന്ന് ഓ൪ക്കണം. വഴിയിലെവിടെയോ വച്ച് ‘ ഹോട്ടൽ സുരലത’ എന്നൊരു പേര് അതിനിടെ ഞാൻ വായിച്ചെടുക്കുകയുണ്ടായി. എനിക്ക് അത്ഭുതം തോന്നി. ഞാൻ മറക്കാൻ ശ്രമിക്കുന്ന ഈ വാക്കു തന്നെ വേണോ ലോറിക്കും ഹോട്ടലിനും മറ്റും സ്വയം കവിതയായി വായിച്ചെടുക്കാൻ.
എന്നാലും, ഞാനെന്റെ ശ്രമത്തിൽ നിന്നു മാറുകയുണ്ടായില്ല. സുരലതയെക്കുറിച്ച് ഓ൪ത്തു പാഴാക്കാൻ എനിക്കു സമയമില്ലെന്നൊരു നിലപാട് തന്നെ ഞാനുണ്ടാക്കിയെടുക്കുകയായിരുന്നു. കാരണം, എനിക്ക് ഞാനെന്നെങ്കിലും എഴുതാൻ പോകുന്ന കവിതയിൽ നിന്നു പരമാവധി കാലം നീട്ടിയെടുക്കണമായിരുന്നു. ഒരിക്കലും കവിതയെഴുതില്ല എന്ന നിലപാട് ഓരോ നിമിഷവും ദൃഢമാക്കേണ്ടിയിരുന്നു. എന്നിട്ടുമാണ്, വ൪ഷങ്ങൾക്കു ശേഷം ഞാനെഴുതുന്നത്.
“ നീ വച്ചുമറന്നതാണോ
എന്തോ, ഇവിടെ
ഒരു ഓ൪മ
അധികം വരുന്നു.”
ഇതു കവിതയായിത്തന്നെയാണോ ഞാനെഴുതിയത് എന്ന് എനിക്ക് അന്നും ഉറപ്പിക്കാൻ സാധിക്കില്ലായിരുന്നു. ഇപ്പോഴും. ഞാനൊരിക്കലും ഒരു കവിതയും എഴുതിയിട്ടില്ല എന്നു വിശ്വസിക്കാൻ തന്നെയാണ് എനിക്കിഷ്ടം. എന്റെ കല്ലറയിൽ എഴുതിവയ്ക്കേണ്ടത് ഞാൻ പിന്നീടെപ്പോഴോ എവിടെയോ കുറിച്ചിട്ടിരുന്നു. അതിങ്ങനെയായിരുന്നു.
ഒരിക്കലും കവിതയെഴുതാതെ
ഭ്രാന്തിന്റെ പരീക്ഷയെഴുതിത്തോറ്റ
ഒരു കാമുകന്റെ വാടകവീട്.

വിജനമായ റയിൽവേ സ്റ്റേഷനിൽ നിന്നു സുരലത ചൂളം വിളിച്ചു പോയിക്കഴിഞ്ഞതോടെ, അന്തേവാസികൾ മുക്കാലും ഒഴിഞ്ഞുകഴിഞ്ഞ ഹോസ്റ്റൽ മുറിയിലേക്കാണു ഞാൻ മടങ്ങേണ്ടിയിരുന്നത്. എന്നാൽ, ഞാൻ അവിടേക്കു പോയില്ല. അവിടെ എന്റേതായി ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അല്ലെങ്കിൽ അവിടെയുണ്ടായിരുന്നതെല്ലാം ഞാനായിരുന്നു. എനിക്ക് ഒരു നഷ്ടബോധവും തോന്നുന്നുണ്ടായിരുന്നില്ല. ഒരു നേട്ടബോധവും ഉണ്ടായിരുന്നില്ല. രാത്രിബസുകളിലൊന്നിൽ കയറി ഏറ്റവും അവസാനത്തെ സ്റ്റോപ്പിലേക്കു ടിക്കറ്റെടുത്തു. അതു കവിതയിലേക്കു പോകുന്ന ബസാണെന്നോ മറ്റോ കണ്ടക്ട൪ പറയുന്നുണ്ടായിരുന്നു.
എനിക്ക് അത്ഭുതമാണു തോന്നിയത്. കണ്ടക്ട൪ പോലും കവിതയുടെ കാര്യമാണു പറയുന്നത്. നമ്മൾ മറക്കാൻ ശ്രമിക്കുന്നതെന്തോ അതു ലോകം ഓ൪മിപ്പിച്ചുകൊണ്ടേയിരിക്കും. കവിതയിലേക്കു വേണ്ട, കഥയിലേക്ക് ഒരു ടിക്കറ്റ് എന്നു പറയാനാണ് അപ്പോൾ തോന്നിയത്. എന്നാൽ, അങ്ങനെ ഒരു സ്ഥലമില്ലാത്ത പോലെ കണ്ടക്ട൪ വളരെ വിഷാദഭരിതമായ ഒരു നോട്ടം സമ്മാനിക്കുകയാണു ചെയ്തത്. അതെന്തിനാണെന്ന് എനിക്കു പിന്നീടും മനസിലായിട്ടുണ്ടായിരുന്നില്ല.
കവിതയിലേക്കു വേണ്ട, അതിന്റെ തൊട്ടിപ്പുറത്തെ സ്റ്റോപ്പിലേക്ക് ഒരു ടിക്കറ്റ് എന്നോ മറ്റോ ഞാൻ പറഞ്ഞിട്ടുണ്ടായിരിക്കണം. ഒരു പ്രണയനിരാശാഭരിതനായാണോ അയാൾ എന്നെ കാണുന്നതെന്നു ഞാൻ സംശയിച്ചു. ചിലപ്പോൾ കണ്ടക്ട൪ തന്നെ ഒരു കവിയായിരുന്നിരിക്കാം. എങ്ങോട്ടെന്നു പറയാതെ ഏതോ സ്റ്റോപ്പിലേക്കു അയാൾ ടിക്കറ്റ് തന്നു. ബസ് ഇരുളിലൂടെ ആരിൽ നിന്നോ എന്ന പോലെ ഒളിച്ചുപാഞ്ഞുപോയിക്കൊണ്ടിരുന്നു.
ഏതോ രാത്രിയിൽ ഏതോ യാമത്തിൽ കണ്ടക്ട൪ എന്നെ കുലുക്കിവിളിച്ചുണ൪ത്തി, സ്റ്റോപ്പായെന്നോ മറ്റോ പറഞ്ഞ് എന്നെ ഇരുളിലേക്ക് ഇറക്കുകയായിരുന്നു. പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ ബസ് കറുപ്പിലേക്കു കുതിച്ചു. അല്ല, ഒരു ഇരുൾവായ അതിനെ വിഴുങ്ങി . ഇതേതു സ്ഥലം എന്ന അത്ഭുതത്തിൽ നിൽക്കെ എന്റെ മുന്നിൽ ഹോസ്റ്റലിന്റെ അടഞ്ഞുകിടക്കുന്ന ഗെയിറ്റ്, അപ്പോൾ പ്രകാശസ്ഖലനം സംഭവിച്ച ഒരു നക്ഷത്രത്തിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു. ഹോസ്റ്റലിന്റെ ഗെയിറ്റിനു മുന്നിൽ വീണ്ടും ഇരുട്ടു കാടു പിടിച്ചു. മുമ്പൊരിക്കലും അതിൽപ്പിന്നെയും ഹോസ്റ്റലിനു മുന്നിലൂടെ ഒരു ബസ് കടന്നുപോയിട്ടില്ല. ശരിക്കും ആ ബസ് കവിതയിലേക്കു തന്നെയായിരിക്കുമോ?
അറിയില്ല. എന്നാലും ആ ഇരുളിലും കവിതയെന്ന ഞടുക്കത്തെ ഞാൻ വിട്ടുനിന്നു. രോമാവൃതമായ ആകാശം മഴയെ കുതറിച്ചു കളയുന്നതു പോലെ. കൊണ്ടുപോയിക്കളഞ്ഞാലും കൂടെയെത്തുകയാണ് കവിതയെന്ന പ്രലോഭനം.. ഞാൻ ഹോസ്റ്റലിനു ചുറ്റും കമ്യൂണിസ്റ്റ് പച്ച പോലെ കാടുപിടിച്ച ഇരുട്ടിലേക്കു നോക്കി. ശരിയാണ്, ഈ ഹോസ്റ്റലിൽ നിന്ന് എന്നെ എനിക്കു തിരിച്ചുകൊണ്ടുപോവാനുണ്ടായിരുന്നു.
littnow.com
littnowmagazine@gmail.com
ലേഖനം
തീവണ്ടി

വാങ്മയം: 16
ഡോ.സുരേഷ് നൂറനാട്
വര: കാഞ്ചന.എസ്
വാക്കുകളുടെ ബോഗികൾ നിറയെ വികാരങ്ങളുടെ സിലണ്ടറുകൾ കൊണ്ടുവരുന്ന തീവണ്ടിയാണോ കവിത. അങ്ങനെ പറയേണ്ടിവരില്ല ശ്രീകുമാർ കര്യാടിൻ്റെ കവിതകൾ കണ്ടാൽ !

ഏതറ്റത്തും ഇൻജിൻ ഘടിപ്പിക്കാനാവുന്ന ബോഗികളുടെ നീണ്ടനിര. സ്വച്ഛമായ താളത്തിൽ സ്വന്തമായ പാളത്തിലൂടെ അതങ്ങനെ നീങ്ങുന്നു. ലോകം മുഴുവൻ മുറിയിലിരുന്ന് കാണുന്ന പ്രതീതിയിലാണ് ആ വാഗൺ കുതിക്കുന്നത്. പരമ്പരാഗത ലോകകവിതയുടെ ഘടനയിൽ ചില അഴിച്ചുപണികൾ നടത്താനുണ്ടെന്ന പോലെ!ഈണത്തിൻ്റെ വഴുക്കൽ ഒന്നു തുടച്ചെടുത്താൽ മതിയാകുമെന്ന തോന്നലുളവാക്കും.എന്നാൽ അതിനൊന്നും തുനിയാതെ അയാൾ ഇരുന്നിടത്തുതന്നെ ഇരിക്കുന്നു. അയ്യപ്പപ്പണിക്കർ പറഞ്ഞ പഴമയുടെ വാറോല വി .സി ബാലകൃഷണപ്പണിക്കരുടെ കവിത ചൊല്ലി ശബ്ദമുഖരിതമാക്കുന്നു അദ്ദേഹം. സായാഹ്നത്തിൽ ദൽഹിയ്ക്കുള്ള വണ്ടിയിൽ നിരന്നിരിക്കുന്ന കവികളും അവരെയിരുത്തിയിരിക്കുന്ന വലിയവണ്ടിക്കാരനേയും കവി നോക്കിത്തന്നെയിരുന്നുകളയും. അത്യന്താധുനികക്കാരേയും ആധുനികക്കാരേയും അവർക്കിടയിലെ കുത്തിത്തിരിപ്പുകാരേയും ശ്രീകുമാർ മഷിനോക്കി കണ്ടെത്തുന്നു.വയലാറിൻ്റെ കവിത ലവൽക്രോസിൽ നിർത്തിവെച്ച് പുതിയ പാട്ടുകൾ ചുരുട്ടിയെടുത്ത് കൊണ്ടുപോവുകയാണ്. ഈയിടെ അദ്ദേഹം എഴുതിയ ‘ഒരു ആഗ്രഹം’ എന്ന ഉദാസീനകാവ്യം നോക്കൂ.
“വെറുതെ ഓടുന്ന ഒരു തീവണ്ടിയിൽ കയറിയിരിക്കണം. ടി ടി ആറിനോട് ടിക്കറ്റുപോയി എന്നു കള്ളം പറയണം. ആകെ വെപ്രാളപ്പെടണം.അടിമുടി വിയർക്കണം. ആ ടി ടി ആറിന്റെ ഈഗോ വർദ്ധിക്കണം.അയാൾ സംശയത്തോടെ എന്നെ നോക്കണം. ഞാൻ ടിക്കറ്റെടുത്തിട്ടില്ല എന്ന് പത്തുതവണ അയാൾ ഉച്ചത്തിൽ പറയണം. യാത്രക്കാർ അയാളുടെ പക്ഷം ചേർന്ന് തലയാട്ടണം. അപ്പോൾ ഞാൻ തലചുറ്റി വീഴണം.
……………………..
ആദ്യത്തെ ടീ ടീ ആർ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. രണ്ടാമത്തെ ടി ടി ആർ മറ്റൊരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. യാത്രക്കാരും ഓരോ തൂവാലയെടുത്ത് മുഖം തുടയ്ക്കണം. ഞാൻ അപ്പോൾ ആകാശത്തുനിന്ന് ഒരു തൂവാലയെടുത്ത് മുഖം തുടയ്ക്കണം. അപ്പോൾ എല്ലാവരും ആകാശത്തേക്ക് നോക്കണം
………………
ഞാൻ ടിക്കറ്റ് മെല്ലെമെല്ലെ പൊക്കിക്കൊണ്ടുവരണം. അപ്പോൾ ടീ ടീ ആർ മാർ മെല്ലെ മെല്ലെ മുകളിലേക്ക് ഉയർന്നുപൊങ്ങണം. ഇതിനിടെ തീവണ്ടി ഏതോ സ്റ്റേഷനിൽ നിൽക്കണം. ഞാൻ മാത്രം ഇറങ്ങിപ്പോകണം. “
ഇത് മുഴുവൻ
തീവണ്ടിയ്ക്കകമാണ്.കവിതയെന്ന തീവണ്ടിയുടെ അകം! ശ്രീകുമാർ കര്യാട് വെറുതേ എഴുതിയതാകാമിത് എന്ന് അദ്ദേഹം പോലും പറയരുത്. ശില്പസുന്ദരമായ അനേകം കവിതകളുടെ സൃഷ്ടാവ് ഈ രീതിയിൽ നിമിഷജീവിതത്തെ അതിജീവിക്കുന്നത് കാണാനിഷ്ടപ്പെടാത്തവരുണ്ടാകുമോ ഭൂമിയിൽ!

littnow.com
littnowmagazine@gmail.com
-
കവിത11 months ago
കവിയരങ്ങിൽ
വിനോദ് വെള്ളായണി -
കവിത11 months ago
കവിയരങ്ങിൽ
സാജോ പനയംകോട് -
സിനിമ11 months ago
താമസമെന്തേ വരുവാൻ…
-
വീഡിയോ11 months ago
കവിയരങ്ങിൽ
രതീഷ് കൃഷ്ണ -
സാഹിത്യം4 months ago
മോചനത്തിന്റെ സുവിശേഷം-7
-
നാട്ടറിവ്8 months ago
ബദാം
-
സിനിമ6 months ago
മൈക്ക് ഉച്ചത്തിലാണ്
-
കഥ6 months ago
ചിപ്പിക്കുൾ മുത്ത്
You must be logged in to post a comment Login