Connect with us

കവിത

കോന്തല

Published

on

Abhirami

അഭിരാമി . എസ്. ആർ.

നെയ്ച്ചാള, നെത്തോലി, വരാല്, മത്തി
നാല് കൂട്ടം പലകേല് നെരത്തി
ഐസ് വെള്ളം തേവിയൊഴിച്ച്
ഊർന്നുപോയ മുണ്ടിന്റെ കോന്തല
ബ്ലൗസേലും തിരുകി മൂരി നെവർന്നപ്പോ
വെട്ടുകാരൻ അവറാച്ചന്റേതടക്കം
പന്ത്രണ്ടു കണ്ണുകളെന്റെ മേത്താ!

പെരുത്തു വന്ന മൂച്ചിന്
വെട്ടുകത്തിയൂരി
പലകേലഞ്ചാറ് വെട്ടോങ്ങി
“എന്നതാടീ കൊച്ചമ്മിണീ
എറച്ചി വെട്ടാൻ കൂടുന്നോ?
പോത്തിന്റെ കരളു പറിക്കാൻ
നെന്റോങ്ങല് ബെസ്റ്റാ”
അവറാച്ചന്റെ കണ്ണ് ഒന്നൂടെന്റെ
മേത്ത് ചൂഴ്ന്നു
“ഈ മീൻ വെട്ടുന്ന കത്തീ-
ങ്കൊട്ടെങ്ങനാ ചട്ടുകാലനൗതേടെ
മോനവറാച്ചാ ഞാൻ
കരളു പറിക്കുന്നേ?
പോത്തിന്റെ കിടുസാമണി
വേണേലരിഞ്ഞെടുക്കാം”
മീങ്കാരത്തിപ്പെണ്ണുങ്ങടെ
ചിരി പൊട്ടീപ്പോളവറാച്ചന്റേ-
തുൾപ്പെടെ പന്ത്രണ്ട് കണ്ണിന്റേം
നോട്ടം താണു.
“എവക്കട നാവേ ചെന്ന്
പെഴയ്ക്കാനൊക്കുകേല,
അസത്ത്”
കൂട്ടത്തിലേതോ ഒരുത്തൻ മുരണ്ടു

ചന്തയ്ക്ക് മോളിലെപ്പോഴും
പരുന്തും കഴുകനും
വട്ടമിട്ട് പറക്കും
തരം കിട്ടിയാ മീനോ
എറച്ചിയോ കുഞ്ഞൻകോഴിയോ
കൊത്തിവലിച്ച് പറക്കും
അതുങ്ങളുമായൊള്ള യുദ്ധത്തിനെടയ്ക്ക്
ഒള്ള മീൻ വിറ്റ്
കിട്ടുന്ന ബ്ലൗസേത്തിരുകുമ്പോളേക്കും
എച്ചിലു വാരാൻ യൂണിയനെന്നും
വാടകേന്നുമ്പറഞ്ഞാളുമെത്തും

“എല നക്കി നായേടെ
ചൊടി നക്കി നായ്ക്കൾ!
ക്രാത്ഫൂ!”

മേത്തപ്പടി ചെതുമ്പലാ
ഒരച്ചാലും തേച്ചാലും
നഹത്തിനിടുക്കേലോ
കൈമടക്കേലോ
കഴുത്തേലോ
ചെതുമ്പല് പൊറ്റപിടിച്ചിരിക്കും

കണ്ണാടിത്തുണ്ട് പതിപ്പിച്ച
സാരി പാഷനായപ്പോ
ഞാൻ ചെതുമ്പല് ചൊരണ്ടല് നിർത്തി
കൊച്ചമ്മമാർടെ സാരിയേലിരുന്ന്
തെളങ്ങുന്നേനെക്കാ
നല്ലൊന്നാന്തരവായിട്ടാ
എന്റെ മേത്തെ മീഞ്ചെതുമ്പല്
വെട്ടത്ത് തെളങ്ങുന്നേ

കുളിച്ചാലും നനച്ചാലുമ്പോവാത്ത
മീമ്മണവാ
ഞങ്ങ മീങ്കാരത്തികക്ക്
ഒരു കണക്കിനതൊരുശിരാ
മണം പെരുത്തിട്ടൊരുത്തനും
മേത്ത് തൊടാൻ വരത്തില്ല
പട്ടിയെ ആട്ടുമ്പോലത്തെ
നാക്കുങ്കൂടാവുമ്പോ
ഏമാന്മാരുമടുക്കത്തില്ല
പിന്നെ വാറ്റ് വയറ്റീച്ചെന്നാ
ചന്തേത്തന്നൊള്ള ചെല
തള്ളയില്ലാത്തോമ്മാര്
ചെറ്റ പൊക്കിയാലുമായി
അവമ്മാർക്കിട്ടോങ്ങാനാ
പെണ്ണുങ്ങടെ തലയണക്കീഴേലും
മുണ്ടിന്റെ കോന്തലേലും
വാക്കത്തിയൊളിപ്പിക്കുന്നേ

“സാറേ വാ സാറേ
ഇപ്പപ്പിടിച്ചിട്ട നല്ല പെടയ്ക്കുന്ന
മീനാ സാറേ
വന്നൊന്നെടുത്തേച്ചും പോ സാറേ”
മുണ്ടിന്റെ കോന്തല പിന്നേമൂർന്നു.


koonthala
Continue Reading
4 Comments

4 Comments

  1. Aravindan K M

    October 2, 2021 at 12:16 pm

    Good

  2. PANMANA MAJEED,

    October 2, 2021 at 1:35 pm

    അനനുകരണീയത.
    അപൂർവ്വാനുഭവവേദ്യത.
    ആണൊന്നുമല്ലന്നൊരറിവിന്നുറവ.
    അനുമോദനാശംസ.

  3. Sunil

    March 31, 2022 at 1:23 pm

    Nalla avatharanam congrats

  4. Arya Raj R

    April 16, 2022 at 11:38 am

    കൈകാര്യം ചെയ്ത ഭാഷ.. വിഷയം… നന്നായിട്ടുണ്ട്.
    അഭിനന്ദനങ്ങൾ..

You must be logged in to post a comment Login

Leave a Reply

കവിത

അറിയാൻ വൈകിയ ചിലതുകൾ

Published

on

ഷിൻസി രജിത്

ചില വാക്കിനു മറവിൽ
നൂറായിരംചതികൾ
ഒളിഞ്ഞിരിക്കുമ്പോൾ
നേര്…. നോവ് പിടിച്ച്
പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്
ഊർദ്ധൻ വലിക്കുന്നു.
ചില വാക്കുകൾ ചിതറിയോടി
എവിടെയെങ്കിലുമൊക്കെ
പറ്റി പിടിച്ചിരുന്നു
മോക്ഷത്തിന് ആഗ്രഹിക്കുമ്പോൾ
മൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെ
തെറ്റിയും തെറിച്ചും
വാരി വിതറപ്പെടുന്നു
ആലയിൽ മൂർച്ച കൂട്ടാനിനി
വാക്കുകളും വരികളും
ബാക്കിയാവുന്നില്ല
നേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

പെൺകവിയുടെ ആൺസുഹൃത്ത്

Published

on

penkaviyude

രാജീവ് മാധവൻ

അവർക്കിടയിൽ
തുറന്നു കിടന്ന
അവളുടെ കവിതയിൽ,
അവന്റെ കഥയില്ലായ്മകൾ
വട്ടമിട്ടു പറന്നു.

കൊത്തിയെടുത്ത്
കടിച്ചു കീറാൻ
പാകത്തിലൊരു
പൊള്ളയക്ഷരം പോലും
കിട്ടാതെയവനാദ്യം
അത്ഭുതപ്പെട്ടു,
പിന്നെ,
വലുതായസൂയപ്പെട്ടു.

അവളുടെ
വാക്കിന്നരികിലെ
മൂർച്ചകളിൽ,
അവനവനഹം
വല്ലാതെ
മുറിപ്പെട്ടു.

അലങ്കോലപ്പെട്ട
വടിവില്ലായ്മകൾ,
അവൻറെ
കാഴ്ചകളോടു
കലഹിച്ചു.

വരികൾക്കിടയിലെ
ആഴം കണ്ടവൻ,
അടിമുടി കിടുങ്ങി
വിറച്ചു.

അവൾ
നിർത്തിയ കുത്തിലും,
തുടർന്ന കോമയിലും,
അവനടപടലം നിലതെറ്റി.
അവന്റെ അതിജീവന
നാമ്പുകൾ,
അവളുടെ അർഹതയിൽ
ഞെരിഞ്ഞമർന്നു.
അവനൊളിച്ചു കൊത്താൻ
വിടർത്തിയ നിരൂഫണം,
അവളുടെ പുച്ഛത്തിൽ
പത്തിമടക്കി.

ഷായാദി പത്യ നാൾവഴികളി-
ൽപ്പരതിയലഞ്ഞൊ-
ടുക്കമൊരു കച്ചിത്തുരുമ്പി-
ലവൻ കെട്ടിപ്പിടിച്ചു.

അവൻ വിനയം കൊണ്ടു,
വിധേയത പൂണ്ടു.
പൗരുഷം പലതായ് മടക്കി-
ക്കീശയിൽത്തിരുകി.

അവളുടെ കവിതയെ
ചേർത്തു പിടിച്ചു,
തഴുകിത്തലോടി,
താത്വികാവലോകന-
ക്കാറ്റൂതി നിറച്ചു പൊട്ടിച്ചു.
വൈകാരികാപഗ്രഥന-
ക്കയറു വരിഞ്ഞുകെട്ടി,
സ്ത്രീപക്ഷ രാഷ്ട്രീയ
ശരിക്കൂട്ടിലടച്ചു.

എന്നിട്ടരിശം തീരാഞ്ഞവൻ;
അവളുടെ ഓരം ചേർന്നു
മുഷ്‌ടി ചുരുട്ടാനും,
അവൾക്കു വേണ്ടി
ശബ്ദമുയർത്താനും,
അവളുടെ കൊടിയേറ്റു
പിടിക്കാനും,
പിന്നെ…പ്പിന്നെ…
അവൾക്കു വേണ്ടി
കവിതയെഴുതാനും
തുടങ്ങി.

ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

കവിത

ആത്മഹത്യക്കു മുൻപ്

Published

on

athmahathya

രേഷ്മ ജഗൻ

അന്നും വൈകുന്നേരങ്ങളിൽ ചൂടുള്ളൊരു കട്ടൻ ഊതികുടിച്ച് അയാൾക്കൊപ്പം നിങ്ങളിരുന്നിട്ടുണ്ടാവണം.

ജീവിതത്തിന്റെ കൊടുംവളവുകൾ കയറുമ്പോൾ വല്ലാതെ കിതച്ചുപോവന്നതിനെ കുറിച്ച് നിങ്ങളോടും അയാൾ പരാതിപ്പെട്ടു കാണണം.

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കൊഴിഞ്ഞു പോവുന്ന മനുഷ്യരെ കുറിച്ചയാൾ വേവലാതിപ്പെട്ടുകാണണം.

നിങ്ങളുടെ സ്ഥിരം ചർച്ചകളിൽ നിന്ന് വഴിമാറി,

ഇപ്പോഴും മക്കളോളം പക്വത എത്താത്ത ഭാര്യയെ കുറിച്ചൊരു കളിവാക്ക് പറഞ്ഞിരിക്കണം.
നിങ്ങൾ കേട്ടില്ലെങ്കിൽ പോലും മക്കളെ കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ തൊണ്ട വല്ലാതിടറിയിരിക്കാം .

പതിവ് നേരം തെറ്റിയിട്ടും തിരികെ പോവാനൊരുങ്ങാത്തതെന്തേയെന്ന് നിങ്ങൾ സംശയിച്ചു കാണും.

ജീവിച്ചു മടുത്തുപോയെന്നു പറയാതെ പറഞ്ഞ എത്ര വാക്കുകളായാൾ നിങ്ങളുടെ ഹൃദയത്തിൽ കൊരുക്കാൻ ശ്രമിച്ചത്.

സാരമില്ലെടാ ഞാനില്ലേയെന്നൊരു വാക്കിനായിരിക്കണം
നേരമിരുളിയിട്ടും അയാൾ കാതോർത്തത്.

പുലർച്ചെ അയാളുടെ മരണ മറിയുമ്പോൾ അത്ഭുതപ്പെടേണ്ട!

ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള യാത്രയിലെവിടെയോ നമുക്ക് നമ്മെ നഷ്‌ടമാവുന്നുണ്ട്..

അല്ലെങ്കിൽ

മടങ്ങി പോവുക യാണെന്ന് തിരിച്ചറിയാൻ പാകത്തിന്
അയാൾ നിങ്ങളിൽ ചേർത്തു
വച്ച അടയാളങ്ങളെന്തെ
അറിയാതെപോയി.

Athmahathyakkurippu
ലിറ്റ് നൗ വിൽ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂർണ്ണ ഉത്തവാദിത്വം എഴുത്തുകാർക്കു മാത്രമാണ്. രചനകൾക്കൊപ്പം വാട്സാപ്നമ്പരും ഫോട്ടോയും കൂടി അയയ്ക്കുക.
littnowmagazine@gmail.com
Continue Reading

Trending