Connect with us

കവിത

കോന്തല

Published

on

Abhirami

അഭിരാമി . എസ്. ആർ.

നെയ്ച്ചാള, നെത്തോലി, വരാല്, മത്തി
നാല് കൂട്ടം പലകേല് നെരത്തി
ഐസ് വെള്ളം തേവിയൊഴിച്ച്
ഊർന്നുപോയ മുണ്ടിന്റെ കോന്തല
ബ്ലൗസേലും തിരുകി മൂരി നെവർന്നപ്പോ
വെട്ടുകാരൻ അവറാച്ചന്റേതടക്കം
പന്ത്രണ്ടു കണ്ണുകളെന്റെ മേത്താ!

പെരുത്തു വന്ന മൂച്ചിന്
വെട്ടുകത്തിയൂരി
പലകേലഞ്ചാറ് വെട്ടോങ്ങി
“എന്നതാടീ കൊച്ചമ്മിണീ
എറച്ചി വെട്ടാൻ കൂടുന്നോ?
പോത്തിന്റെ കരളു പറിക്കാൻ
നെന്റോങ്ങല് ബെസ്റ്റാ”
അവറാച്ചന്റെ കണ്ണ് ഒന്നൂടെന്റെ
മേത്ത് ചൂഴ്ന്നു
“ഈ മീൻ വെട്ടുന്ന കത്തീ-
ങ്കൊട്ടെങ്ങനാ ചട്ടുകാലനൗതേടെ
മോനവറാച്ചാ ഞാൻ
കരളു പറിക്കുന്നേ?
പോത്തിന്റെ കിടുസാമണി
വേണേലരിഞ്ഞെടുക്കാം”
മീങ്കാരത്തിപ്പെണ്ണുങ്ങടെ
ചിരി പൊട്ടീപ്പോളവറാച്ചന്റേ-
തുൾപ്പെടെ പന്ത്രണ്ട് കണ്ണിന്റേം
നോട്ടം താണു.
“എവക്കട നാവേ ചെന്ന്
പെഴയ്ക്കാനൊക്കുകേല,
അസത്ത്”
കൂട്ടത്തിലേതോ ഒരുത്തൻ മുരണ്ടു

ചന്തയ്ക്ക് മോളിലെപ്പോഴും
പരുന്തും കഴുകനും
വട്ടമിട്ട് പറക്കും
തരം കിട്ടിയാ മീനോ
എറച്ചിയോ കുഞ്ഞൻകോഴിയോ
കൊത്തിവലിച്ച് പറക്കും
അതുങ്ങളുമായൊള്ള യുദ്ധത്തിനെടയ്ക്ക്
ഒള്ള മീൻ വിറ്റ്
കിട്ടുന്ന ബ്ലൗസേത്തിരുകുമ്പോളേക്കും
എച്ചിലു വാരാൻ യൂണിയനെന്നും
വാടകേന്നുമ്പറഞ്ഞാളുമെത്തും

“എല നക്കി നായേടെ
ചൊടി നക്കി നായ്ക്കൾ!
ക്രാത്ഫൂ!”

മേത്തപ്പടി ചെതുമ്പലാ
ഒരച്ചാലും തേച്ചാലും
നഹത്തിനിടുക്കേലോ
കൈമടക്കേലോ
കഴുത്തേലോ
ചെതുമ്പല് പൊറ്റപിടിച്ചിരിക്കും

കണ്ണാടിത്തുണ്ട് പതിപ്പിച്ച
സാരി പാഷനായപ്പോ
ഞാൻ ചെതുമ്പല് ചൊരണ്ടല് നിർത്തി
കൊച്ചമ്മമാർടെ സാരിയേലിരുന്ന്
തെളങ്ങുന്നേനെക്കാ
നല്ലൊന്നാന്തരവായിട്ടാ
എന്റെ മേത്തെ മീഞ്ചെതുമ്പല്
വെട്ടത്ത് തെളങ്ങുന്നേ

കുളിച്ചാലും നനച്ചാലുമ്പോവാത്ത
മീമ്മണവാ
ഞങ്ങ മീങ്കാരത്തികക്ക്
ഒരു കണക്കിനതൊരുശിരാ
മണം പെരുത്തിട്ടൊരുത്തനും
മേത്ത് തൊടാൻ വരത്തില്ല
പട്ടിയെ ആട്ടുമ്പോലത്തെ
നാക്കുങ്കൂടാവുമ്പോ
ഏമാന്മാരുമടുക്കത്തില്ല
പിന്നെ വാറ്റ് വയറ്റീച്ചെന്നാ
ചന്തേത്തന്നൊള്ള ചെല
തള്ളയില്ലാത്തോമ്മാര്
ചെറ്റ പൊക്കിയാലുമായി
അവമ്മാർക്കിട്ടോങ്ങാനാ
പെണ്ണുങ്ങടെ തലയണക്കീഴേലും
മുണ്ടിന്റെ കോന്തലേലും
വാക്കത്തിയൊളിപ്പിക്കുന്നേ

“സാറേ വാ സാറേ
ഇപ്പപ്പിടിച്ചിട്ട നല്ല പെടയ്ക്കുന്ന
മീനാ സാറേ
വന്നൊന്നെടുത്തേച്ചും പോ സാറേ”
മുണ്ടിന്റെ കോന്തല പിന്നേമൂർന്നു.


koonthala
Continue Reading
4 Comments

4 Comments

  1. Aravindan K M

    October 2, 2021 at 12:16 pm

    Good

  2. PANMANA MAJEED,

    October 2, 2021 at 1:35 pm

    അനനുകരണീയത.
    അപൂർവ്വാനുഭവവേദ്യത.
    ആണൊന്നുമല്ലന്നൊരറിവിന്നുറവ.
    അനുമോദനാശംസ.

  3. Sunil

    March 31, 2022 at 1:23 pm

    Nalla avatharanam congrats

  4. Arya Raj R

    April 16, 2022 at 11:38 am

    കൈകാര്യം ചെയ്ത ഭാഷ.. വിഷയം… നന്നായിട്ടുണ്ട്.
    അഭിനന്ദനങ്ങൾ..

You must be logged in to post a comment Login

Leave a Reply

കവിത

അൽഷിമേഴ്‌സ്

Published

on

ഹരിത ദാസ്

വര: സാജോ പനയംകോട്

ഓർമയുടെ അവസാനനാളവും
അണയുന്നതിനു മുൻപ്,
മറവിയുടെ അരക്കില്ലത്തിൽ
ഉരുകിതീരും മുൻപ്,
സഖീ…. നിന്നോടൊരു വാക്ക്!
നാമൊന്നിച്ചു താണ്ടിയ ദൂരങ്ങളത്രയും
വേരു പടരുമീ കാൽപാദങ്ങളും
നമ്മൾ പങ്കിട്ട ഗ്രീഷ്മ ശിശിരങ്ങളും
ഇഴ തുന്നുമീ ചുളിവുകളും
മായുകില്ല മറയ്ക്കുകില്ല
നീ എനിക്കാരായിരുന്നുവെന്ന്
നമ്മൾ എന്തായിരുന്നുവെന്ന്.
ഇരുൾവീണിടുന്നോരെൻ സ്‌മൃതിമണ്ഡലത്തിൽ നിൻ
ഓർമകളെ ഞാൻ നിമഞ്ജനം ചെയ്കിലും ,
തിരികെയെത്തുമെന്നൊരു പൊയ്‌വാക്കോതാതെ
വിസ്മൃതിയുടെ ആഴങ്ങളിൽ മറഞ്ഞീടിലും
മറക്കുകില്ല മരിക്കുകില്ല
നീ തന്നോരീ നിമിഷങ്ങളെന്നിൽ
പ്രിയേ…..
ദിക്കറിയാത്ത ഈ നീണ്ടയാത്രക്ക് കൂട്ടായി,
ഒരു ധ്രുവനക്ഷത്രം പോൽ
നീ എന്നിൽ നിലകൊള്ളും.
തണുത്തുറഞ്ഞ ഓർമകൾക്ക്, നിമിഷങ്ങൾക്കു കനൽ ചൂടേകി
നീ എന്നാത്മാവിൽ കുടികൊള്ളും..
ജന്മ-ജന്മാന്തരങ്ങൾക്കുമപ്പുറം
ഒരിക്കൽ നമുക്കിവിടെയൊത്തുചേരാം….
മറവിയുടെ ചായം കുതിർത്തൊരീ ചിത്രത്തിൽ
ഒരുമിച്ച് വീണ്ടും നിറം പകരാം.

littnowmagazine@gmail.com

Continue Reading

കവിത

ഇനിയുമൊരുകാലം

Published

on

ബിന്ദു തേജസ്

ഇന്നുമെന്നെപ്പൊതിയുമൊരു

പ്രിയ തരമാകുമദൃശ്യ കരങ്ങളാം

കനിവ് തീർക്കും കരളിണ ക്കത്തിന്റെ കണ്ണികൾ.

നനവ് മൂടി മിഴിപ്പച്ച മങ്ങി ത്തുടങ്ങവേ

ഇടറി,വിറയാർന്ന സ്വരവു മലച്ചുപോയ് ,

ഹൃദയ താഴ് വാരങ്ങൾ തൻ പ്രതിധ്വനിയും വിതുമ്പുന്നു .

പടിയിറങ്ങുമ്പോളുളളം പിടയുന്നതിൻ നുറുങ്ങലും

ഗദ് ഗദവുമെന്നപോൽ

കിനാ മലരുകൾ പൊഴിയുമാ നിറ ചിത്രമുറ്റു നോക്കവേ

നിറയെയോർമ്മ ശലഭങ്ങൾ തുടിക്കയായ് ,

അവിടെ ഞാനും പറക്കയാ ച്ചിറകിലേറി

യനേകകാലങ്ങളിലൂടെയൊരിത്തിരി നേരം .

തുടു തുടുത്തൊരാ പനീർ

പൂവുകളിതളടർന്നൊന്നു

മണ്ണിനെച്ചുംബിക്കവേ

വ്യഥകളറ്റു ഞാനും ചിരിക്കയായ്

ഒന്നു മധികമായ് ഭ്രമ ത്തിൻ വലയെറിഞ്ഞീലയെങ്കിലുമലോസരക്കൊളുത്തിലെന്നെ

കുടുക്കീലയിവിടം പ്രിയം മാത്രമണച്ചു

ഞാനാ മധുരംനുണഞ്ഞു നടക്കട്ടെ .

പാതിയിലേറെക്കഴിഞ്ഞൊരീ പാതയിലിനിയും

പൂക്കാനൊരു വെൺ ചെമ്പകച്ചില്ല തളിരിടുമോയെന്നു

വെറുതെ നിനച്ചു നിൽക്കയാണിപ്പോഴും…

littnow.com

littnowmagazine@gmail.com

Continue Reading

കവിത

ഒറ്റയായ്പ്പോയ ഒച്ച

Published

on

കുറിഞ്ചിലക്കോട് ബാലചന്ദ്രൻ

സച്ചിമാഷിനെ
എനിക്കറിയില്ലെങ്കിലും
ചില സച്ചി’താ’നന്ദന്മാർ
വരണ്ട നദികളിൽ
കുളം കുത്തുന്നതിന്
ഞാൻ സാക്ഷിയാകുന്നുണ്ട്.

ഓടിയൊളിക്കാനാണ്
ആദ്യം തോന്നിയത്.
ഉള്ളിലൊരു തേളുകുത്തിയതിനാൽ
നോട്ടം പിഴച്ചു പോയി!

പറ്റമായ് വന്ന്
ഒറ്റയായ്പ്പോയ
ഒറ്റുകാരൻ
ചിന്തയ്ക്ക് ചിന്തേരിട്ട്
മിനുക്കാൻ തുടങ്ങുമ്പോൾ
വേനൽ പഴുത്തു പാകമായ
മണ്ടയില്ലാത്തെങ്ങ്
കമ്പേറിട്ട തേങ്ങ
തലയിൽത്തന്നെ വീണതിന്
സാക്ഷ്യമായി
ചിരി ഒരു കലാരൂപമായ്
ചുണ്ടു പിളർത്തി
കരയാനും തുടങ്ങി.

           

പ്രണയപ്പിറ്റേന്ന്
ചങ്ങമ്പുഴയും
വൈലോപ്പിള്ളിയും
ഇടശ്ശേരിപ്പാലത്തിൽ നിന്ന്
പ്രളയം കാണുമ്പോൾ
ജല കളിമ്പത്തിൻ
മുങ്ങാങ്കുഴിയിൽ
അവർ
കവിതയായൊഴുകിപ്പോയതിന്
ഞാനും സാക്ഷിയാകുന്നു.

അതിനാലാണ്,
അതിനാൽ മാത്രമാണ്
ഈ പുഴയെ
ഞാൻ
ഒറ്റയ്ക്ക്
ഉണക്കാനിട്ടിരിക്കുന്നത്!.

littnow.com

littnowmagazine@gmail.com

Continue Reading

Trending